ദോഹ: ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും, ഇറാനുമായി ആണവ കരാറിലെത്താനുള്ള ശ്രമങ്ങളിൽ ഖത്തർ നിർണായക പങ്ക് വഹിച്ചുവരുന്നതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഖത്തർ തുടർച്ചയായി ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസയിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം, നിലവിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഖത്തറുമായി യാതൊരു ചർച്ചകളും നടക്കുന്നില്ലെന്ന് അറിയിച്ചു. എന്നാൽ, ഒരു വെടിനിർത്തൽ കരാറിലേക്കുള്ള സാധ്യതയെ കുറിച്ച് ഈജിപ്തും അമേരിക്കയും ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് ഫോർമുല രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അൽ അൻസാരി പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിൽ വിശാലവും സമഗ്രവുമായ ഒരു ആണവകരാറുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര തലത്തിലെ പ്രധാന മുൻഗണന, ഖത്തർ ഇതിൽ മധ്യസ്ഥനായി പ്രവർത്തിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിത്.
ഗസയിലെ സാഹചര്യത്തെ കുറിച്ച് പ്രതികരിച്ച ഡോ. മജീദ്, കഴിഞ്ഞ രണ്ട് വർഷമായി ഈ സാഹചര്യം തുടരുകയാണെന്നും, നൂറക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുന്ന ഈ മനുഷ്യക്കുരുതികൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടാതെ വെറും സംഖ്യകളായി മാറുന്നതാണ് എന്നത് ദുഖകരമാണെന്നും അഭിപ്രായപ്പെട്ടു. ഈ തരത്തിലുള്ള അവഗണന അന്താരാഷ്ട്ര സമൂഹം അംഗീകരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.