ദോഹ: ഖത്തറിലെ സീലൈൻ കടൽതീരത്ത് ഒഴുക്കിൽപ്പെട്ട വാഹനത്തെ അതിവേഗം രക്ഷപ്പെടുത്തി. ആളപായമൊന്നുമുണ്ടായില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
സംഭവസ്ഥലത്ത് കുടുങ്ങിയിരുന്ന വാഹനം കടൽവെള്ളത്തിൽ
നിന്നു സുരക്ഷിതമായി പുറത്തെത്തിക്കാൻ, മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ്സ് ആൻഡ്
ബോർഡേഴ്‌സ് സെക്യൂരിറ്റി വിഭാഗവും ആംബുലൻസ് സംഘങ്ങളും ചേർന്ന് സംയുക്ത ദൗത്യം
നടത്തിയതായി അധികൃതർ അറിയിച്ചു.
സ്വദേശിയുടെ വാഹനം കടൽത്തീരത്ത് കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചുകൊണ്ട്
മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ വഴി അധികാരികൾക്ക് ഫോൺകോൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര
ഇടപെടലുണ്ടായത്.
മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും സംയുക്ത ഇടപെടലും കൊണ്ട് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ മന്ത്രാലയം അഭിനന്ദിച്ചു. ഇത്തരം അപകടസാധ്യതകളെ കണക്കിലെടുത്ത് പൊതുജനങ്ങൾക്കായി മുന്നറിയിപ്പുകളും നിർദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.