ദോഹ: കരിയറിലാദ്യമായി 90 മീറ്ററെന്ന സ്വപ്‌നദൂരം താണ്ടി ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിലാണ് താരത്തിന്റെ സ്വപ്‌നക്കുതിപ്പ്.
90.23 മീറ്റര്‍ ദൂരമെറിഞ്ഞ് താരം രണ്ടാം സ്ഥാനം കരസ്തമാക്കുകയാരിരുന്നു. 91.06 മീറ്റര്‍ എറിഞ്ഞ ജര്‍മ്മനിയുടെ ജൂലിയന്‍ വെബ്ബര്‍ക്കാണ് സ്വര്‍ണം. ചോപ്രയുടെ അവസാന ശ്രമം 88.20 ആയിരുന്നു. കരിയറില്‍ ആദ്യമായാണ് നീരജ് 90 മീറ്റര്‍ കടന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം 90 മീറ്റര്‍ ദൂരമെറിയുന്നത്.
ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ 25-ാം താരമാണ് നീരജ് ചോപ്ര. പാകിസ്ഥാന്റെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് അര്‍ഷദ് നദീമും (92.97 മീറ്റര്‍) ചൈനീസ് തായ്പെയുടെ ചാഒ സുന്‍ ചെങ്ങുമാണ് (91.36 മീറ്റര്‍) ഏഷ്യയില്‍ 90 മീറ്റര്‍ നേട്ടം കൈവരിച്ച മറ്റ് താരങ്ങള്‍.
ഡയമണ്ട് ലീഗിൽ ആദ്യം 88.44 മീറ്റര്‍ ദൂരം താണ്ടിയ നീരജ് തുടക്കത്തില്‍ തന്നെ മുന്നിലെത്തിയിരുന്നു. എന്നാല്‍ മൂന്നാമത്തെ ശ്രമത്തിലാണ് നീരജ് ചോപ്ര ചരിത്രം കുറിച്ചത്. രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യന്‍ യാക്കൂബ് വാഡ്‌ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവര്‍ ഉള്‍പ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിച്ചത്.